Thursday, February 13, 2014

ഇനിയും ജനിക്കാത്ത നാസ്തികന്‍





ഇനിയും ജനിക്കാത്ത അശരീരിയായ ആ നാസ്തികന്‍ ഒന്നേ ഉള്ളൂ ., അത് ദൈവമാണ്.
നല്ലൊരു ദൈവവിശ്വാസിയാണ് ഒരു യഥാര്‍ത്ഥ നാസ്തികന്‍.
ഇന്നോളം നാം കണ്ടതും കേട്ടതുംപരിചയപ്പെട്ടതുമായ സകലമാന കപട നാസ്തിക മേലങ്കികളും ഇവിടെ അഴിഞ്ഞു വീഴുന്നു .
കേവലം മതഗ്രന്ഥങ്ങളില്‍പരിചയപ്പെടുത്തിയിരിക്കുന്ന ദൈവ സങ്കല്‍പത്തില്‍ നാമവും രൂപവും നല്‍കി ആരാധിച്ചുവരുന്നജനവിഭാഗത്തിനെ നോക്കി പരിഹസിക്കാന്‍ പോന്ന അറിവാണോ നാസ്തികം ?
മതപരമായ ചിഹ്നങ്ങള്‍ ശരീരത്തിലുംവേഷത്തിലും സ്വീകരിച്ച് അനാചാരങ്ങളിലൂടെയും അന്ധവിശ്വാസങ്ങളിലൂടെയും ദൈവഭയംജനിപ്പിച്ച് ദുര്‍ബല മനസുകളെ കീഴ്പ്പെടുത്തി ചൂഷണത്തിന് വിധേയമാക്കുന്ന കപട ആത്മീയതയെ ചെറുത്തു തോല്പ്പിക്കുന്നതൊ നാസ്തികം?
ഏതെങ്കിലും ഒരു മതത്തിന്‍റെ ആത്മീയതയെപിന്തുടര്‍ന്ന്, മതപരമായ അലങ്കാരങ്ങള്‍ എടുത്തണിഞ്ഞ്, ഒരു ജന്മം മുഴുവന്‍ സമൂഹത്തില്‍കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ വ്യാവഹാരികതലത്തിലെ അന്തര്‍നാടകള്‍ അനാവരണം ചെയ്യുന്നതോ നാസ്തികം ?
വസ്തുക്കളിലോ രൂപങ്ങളിലോഈശ്വരസാക്ഷാത്കാരം കണ്ടെത്തിയ ഒരു വിശ്വാസിയുടെ, ആ വസ്തുക്കളുടെയും രൂപങ്ങളുടെയും ശാസ്ത്രീയസത്യങ്ങള്‍ വെളിപ്പെടുത്തികൊടുക്കുന്നവനോ നാസ്തികന്‍ ?
കാണുന്നതും കേള്‍ക്കുന്നതുമായഇന്ദ്രിയാനുഭവങ്ങള്‍ക്കപ്പുറമുള്ള ഒന്നിനെയും ഞാന്‍ വിശ്വസിക്കില്ല എന്ന്ഉറക്കെപ്പറഞ്ഞ് ഒരു ദൈവ വിശ്വാസിയുടെ പരിമിതിയെ വെല്ലുവിളിക്കുന്നവനോ നാസ്തികന്‍ ?
ഈ ഗണത്തില്‍ നിന്നുകൊണ്ടാണ് നിങ്ങള്‍ഇത്രയും കാലം നിങ്ങളുടെ നാസ്തികനെ പരിചയപ്പെടുത്തിയത് എങ്കില്‍ നിങ്ങള്‍ ഒരുനാസ്തികന്‍ അല്ല. ഇന്നോളം ഈ സമൂഹത്തില്‍ദൈവ വിശ്വാസികള്‍ പരിചയപ്പെടുത്തിയ ദൈവ സങ്കല്പങ്ങളെല്ലാം അയഥാര്‍ത്ഥ്യങ്ങള്‍ ആണ്എന്ന "വിശ്വാസം" ഉള്ളവനും ആകുന്നു. ആവിശ്വാസം ഒരു ദൈവവിശ്വാസി സൃഷ്ടിച്ചെടുത്ത ദൈവം എന്ന പ്ലാറ്റ് ഫോമില്‍ കയറി നിന്ന്കൊണ്ടാണ് “ഇത്” “അത്” അല്ല എന്ന് പറയുന്നത്. സ്വന്തമായ ഒരു പ്ലാറ്റ് ഫോമ്ഉണ്ടാക്കിയെടുക്കുമ്പോള്‍ ബുദ്ധിയുടെ ഔന്ന്യത്ത്യത്തില്‍ നില്കുന്നു എന്ന് സ്വയം അഹങ്കരിക്കുന്ന അഭിനവ നാസ്തികനും പരാജയംതന്നെ.
മനുഷ്യന്‍റെ ഇന്ദ്രിയങ്ങളെക്കാള്‍പതിന്മടങ്ങ് പ്രവര്‍ത്തന ക്ഷമതയുള്ള ഇന്ദ്രിയങ്ങള്‍ ഉള്ള ജീവജാലങ്ങള്‍ തന്‍റെകണ്മുന്നിലൂടെ നടന്നു നീങ്ങുമ്പോഴും ആധുനിക നാസ്തികര്‍ പറയുന്നു,- എന്‍റെകണ്ണുകൊണ്ട് കാണുന്നതേ ഞാന്‍ വിശ്വസിക്കൂ . അത് അവന്‍റെ പരിമിതിയാണ്. അവനെ യുക്തിവാദിയുടെഗണത്തില്‍ മാത്രമേ പെടുത്താന്‍ കഴിയൂ..
നന്മയും തിന്മയും, പാപവും പുണ്യവും, ശരിയും തെറ്റും , ധര്‍മ്മവും അധര്‍മ്മവും വേര്‍തിരിച്ച് സഞ്ചയിക്കുക മാത്രമാണ് ആചാര്യന്മാര്‍ മതങ്ങളിലൂടെ നിര്‍വഹിച്ചത് . അതില്‍ ശ്രദ്ധയൂന്നി ജീവിക്കാന്‍ ഒരു ദൈവിക സങ്കല്‍പം ചേര്‍ത്തുവെച്ചു . അതില്‍ എത്ര മാത്രം അവര്‍ വിജയിച്ചുവോ അതാണ്‌ ആ മതത്തിന്‍റെ നിലനില്‍പ്പും . ഇന്ന് ആ സൂക്തങ്ങള്‍ പുന: പരിശോധിക്കേണ്ടി വന്നതും മതത്തിന്‍റെ നിലനില്‍പ്പിന് വേണ്ടിയാണ് . ഇത് ചിന്തിച്ചുറപ്പിക്കാന്‍ ഒരു ബുദ്ധി ജീവി ചമയേണ്ടതില്ല.
രോഗം വരുമ്പോഴും കഷ്ടതകള്‍ അനുഭവിക്കുമ്പോഴും അവശതകള്‍ നേരിടുമ്പോഴും ആശ്രയിക്കാവുന്ന അഭയ കേന്ദ്രങ്ങള്‍ അല്ല ദൈവം . രോഗം മാറ്റാന്‍ കഴിയുന്ന ഒരു ശക്തിയില്‍ നിന്നു തന്നെയാണ് രോഗം സമ്മാനമായ്‌ ലഭിച്ചതും . അവിടെ പ്രാര്‍ത്ഥനകള്‍ അപ്രത്യക്ഷമാകുന്നു . ചെയ്ത പാപങ്ങള്‍ കഴുകി കളയാന്‍ അടച്ചിട്ട മുറിയിലെ പ്രാര്‍ത്ഥനകള്‍ ഒളിച്ചിരിന്നു കേള്‍ക്കുന്നവനുമല്ല ദൈവം. ദാഹം തീര്‍ക്കാന്‍ വളര്‍ത്തു മൃഗത്തിന്‍റെ ചോര കുടിക്കുന്ന ബ്രാം സ്ടാക്കറുടെ ഡ്രാക്കുള അല്ല ദൈവം . സ്വാര്‍ത്ഥ ലാഭത്തിന് കൈക്കൂലി വാങ്ങി കാര്യം സാധിച്ചു തരുന്ന കൊച്ചിയിലെ ഗുണ്ടയുമല്ല ദൈവം .ഇത്തരം മൂഡവിശ്വാസങ്ങളെ പുറത്തെടുത്ത് വിഴുപ്പലക്കല്ല നാസ്തിക വാദം. അജ്ഞാന ജന്യമായ ഇത്തരം വൈകല്യങ്ങളെ നിവര്‍ത്തിച്ചു കൈവല്യത്തിലേക്ക് സമൂഹത്തെ ആനയിക്കുന്ന സഹൃദയത്ത്വമുള്ള മാനവന്‍ ആകണം അവന്‍. അതിന് അതേ അജ്ഞാനത്തില്‍ നിന്നും ജന്യമായ ദുര്‍ഗ്ഗന്ധം വമിക്കുന്ന നാസ്തിക മേലങ്കികള്‍ അവന്‍ കത്തിച്ചുകളയണം.
ന: അസ്തി എന്ന് ഒരാള്‍ പറയുന്നു എങ്കില്‍“ അസ്തി “ എന്തെന്ന് വ്യക്തമായ അറിവ് നേടിയെടുത്തിരിക്കണം. അതിന് മതഗ്രന്ഥങ്ങളെ ആശ്രയിക്കുന്നവന്‍ നാസ്തികന്‍ അല്ല. മതങ്ങള്‍ ഉടലെടുക്കും മുന്‍പേഇവിടെ മാനവന്‍ ഉണ്ടായിരുന്നു അതിനുംഎത്രയോ മുന്‍പേ ഈ ഭൂമിയില്‍ ജീവനും ഉണ്ടായിരുന്നു . അതിനും മുന്‍പേ ഇവിടെ ഈ ബ്രഹ്മാണ്ഡം ഉണ്ടായിരുന്നു .അതിനും മുന്‍പേ എല്ലാം ഒരു കൈകുടന്നയില്‍ ഒളിപ്പിച്ചപോലെ ഇവിടെ ഈ ആകാശംഉണ്ടായിരുന്നു. എല്ലാ ഉണ്ടാകലുകള്‍ക്കുംഒരു കാരണം ഉണ്ടായിരുന്നു. ആ കാരണംഅറിവാകുന്നു. അദൃശ്യമായ ഏതോ കരങ്ങളാല്‍ ബന്ധിച്ചിടുംപോലെ ഈ സ്പേസില്‍ ഓരോ ഗ്രഹങ്ങളും നക്ഷത്രങ്ങളും നിലകൊള്ളുന്നു . ഭൂമി കറങ്ങുന്നതും സൂര്യ ചന്ദ്ര നക്ഷത്രാദികള്‍ പ്രകാശിക്കുന്നതും ആ ഒരറിവില്‍ നിന്ന് തന്നെ . എന്നിലും നിന്നിലും ആ അറിവ് നിറഞ്ഞു നില്‍ക്കുന്നു. ആ ഒരറിവ് മാത്രമേ ഇവിടെ ഉള്ളൂ. അതിനെ ഈശ്വരനായ് അറിയുക .
ഈ ഒരു അറിവില്‍ ജീവന്‍റെ അംശ മായ് ഓരോ ജന്മവും പിറവിയെടുക്കുന്നു.
ഈശാവാസ്യം ഇതം സര്‍വ്വം..
പ്രജ്ഞാനം ബ്രഹ്മ:..........
അമ്മയുടെ മുല കണ്ണ് തിരയുവനുള്ള ജന്മവാസനയോടെയാണ് ഏതൊരു കുഞ്ഞും ജന്മം എടുക്കുന്നത് . അഥവാ കുഞ്ഞ് ആദ്യംതിരിച്ചറിയുന്നത്‌ അതിന് നില നില്‍ക്കുന്നതിനാവശ്യമായ അന്നം ഒളിപ്പിച്ചു വെച്ച ആ മുലക്കണ്ണ്‍ തന്നെയാണ് . പിറവിയില്‍ തന്നെ നിറയുന്ന ഈ അറിവിനെ ഈശ്വരനായ് അറിയുക. ഏതു നാസ്തികന് നിഷേധിക്കാനാകും ഈ സത്യത്തെ .
അടിവരയിട്ടു പറയട്ടെ...
അങ്ങിനെയൊരു നാസ്തികന്‍ ഇനിയുംജനിച്ചിട്ടില്ല

No comments:

Post a Comment

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...