Friday, March 28, 2014

അശ്വതിയും ആര്‍മിയും പിന്നെ ആള്‍ദൈവങ്ങളും ..



aswathi helping

വിശക്കുന്നവന്‍റെ വിശപ്പ്‌ അകറ്റുന്നവന്‍ ആണ് ദൈവം എങ്കില്‍.

മുറിവേറ്റവന്‍റെ മുറിവുണക്കുന്നവന്‍ ആണ് ദൈവം എങ്കില്‍..

ഇതിനെ ആത്മീയതയുടെ മാനസിക ചൂഷണം എന്ന് പറയുന്നു.

------------------------------------------------------------------

ജീവകാരുണ്യം നല്‍കുമ്പോള്‍ അത് ദൈവത്തിന്‍റെ കരങ്ങള്‍ ആണ് എങ്കില്‍ അശ്വതിയും ഒരു ആള്‍ ദൈവമാണ് . പക്ഷെ അശ്വതിക്ക് ആ വിശേഷണം ചേരില്ല . എന്തുകൊണ്ടെന്നാല്‍ അവര്‍ ഒരു മതത്തിന്‍റെയും അലങ്കാരങ്ങള്‍ എടുത്തണി ഞ്ഞീട്ടില്ല. തന്‍റെ ഭൂതകാലത്തില്‍ ദേവനോ ദേവിയോ ശരീരത്തില്‍ പ്രവേശിച്ച് ഒരു അദൃശ്യലോകത്ത് നിന്നുകൊണ്ട് ദൈവവചനങ്ങള്‍ നല്‍കി തന്‍റെ ഭക്തരായ അടിമകളെ അവര്‍ സൃഷ്ടിച്ചെടുത്തീട്ടില്ല. ആശ്രമ വാടങ്ങള്‍ കെട്ടി അതിനകത്ത് പുരാണ കഥാപാത്രങ്ങളുടെ ചുവര്‍ ചിത്രങ്ങളുടെ രൂപത്തില്‍ അവര്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടീട്ടില്ല. തന്‍റെ കര്‍മ്മങ്ങള്‍ എല്ലാം തന്നെ ആ ദൈവിക ശക്തിയുടെ അനുഗ്രഹം കൊണ്ട് സംഭവിക്കുന്നു എന്ന് പറഞ്ഞ് സാധു ജനങ്ങളെ കപട ആത്മീയതയിലേക്ക് ഗതിതിരിച്ചു വിടാന്‍ ശ്രമിച്ചിട്ടീട്ടില്ല.
അശ്വതി മാത്രമല്ല , അതിര്‍ത്തി കാക്കുന്ന സുരക്ഷാ ഭടന്മാരും ദുരന്ത മുഖങ്ങളില്‍ രക്ഷകരാകുന്ന സൈനികരും ജീവകാരുണ്യ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ നാം അവര്‍ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നു , നമ്മളുടെ സ്നേഹം പ്രകടമാക്കുന്നു . ആദരവ് സൂക്ഷിക്കുന്നു . ഇതേ പ്രവര്‍ത്തികള്‍ ആത്മീയതയുമായി ചാലിച്ചെഴുതുമ്പോള്‍ അവര്‍ ദൈവങ്ങളായ് അവരോധിക്കപ്പെടുന്നു.

എണ്ണിയാല്‍ തീരാത്ത ജീവകാരുണ്യ പ്രവര്‍ത്തികളെ മുന്‍നിര്‍ത്തി ആള്‍ ദൈവങ്ങള്‍ക്ക് ഒരു സംരക്ഷണ കവചം തീര്‍ക്കാന്‍ ഇന്ന് പുരോഗമന ചിന്താഗതിക്കാര്‍ വരെ ശ്രമിച്ചുകൊണ്ടിരിക്കുന്ന കാഴ്ച അത്യന്തം അത്ഭുത പ്പെടുത്തുന്നതാണ്. പരിഷ്കൃതന്‍ എന്ന് സ്വയം അഭിമാനിക്കുമ്പോള്‍ തന്നെ ബാഹ്യമായി ജീവകാരുണ്യം എന്ന സത്കര്‍മ്മത്തെ ഉയര്‍ത്തിക്കാണിക്കാന്‍ കഴിയുക മാത്രമല്ല പരോക്ഷമായി ഇനിയും കൈമോശം വന്നു ഭവിക്കാത്ത ദൈവികമായ അത്ഭുതശക്തിയിലുള്ള ഉള്ളിലുള്ള വിശ്വാസത്തെ അല്ലെങ്കില്‍ ഭക്തിയുടെ ആ കാപട്യത്തെ മനസ്സില്‍ ഒളിപ്പിച്ചുവെക്കാനും അവര്‍ക്ക് കഴിയുന്നു.

തന്നിലെ ദിവ്യ ശക്തിയാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് വിശ്വസിച്ചും പ്രലോഭിപ്പിച്ചും അറിവില്ലാത്ത ഒരു ജനവിഭാഗത്തെ അടിമകളാക്കിയത്തിനു സമാനമായ പ്രതിഭാസമാണ് ഈ ജീവ കാരുണ്യപ്രവത്തിയിലൂടെ പരിഷ്കൃത സമൂഹത്തില്‍ ആള്‍ ദൈവങ്ങള്‍ പ്രായോഗികമാക്കുന്നത്. അന്നത്തെ ദിവ്യ ശക്തി ഇന്നത്തെ കാലഘട്ടത്തില്‍ പുറത്തെടുത്താല്‍ ജനം പുറം കാലുകൊണ്ട്‌ ചവിട്ടും. അതുകൊണ്ട് ആ പഴയ ദൈവിക ശക്തിതന്നെ ആത്മീയതയില്‍ ചാലിച്ച് ജീവ വകാരുണ്യരൂപത്തില്‍ ഇന്ന് പുനരവതരിക്കുന്നു..

സത് കര്‍മ്മത്തില്‍ നിന്നും മോക്ഷം ലഭിക്കും . അതിലൂടെ ദൈവത്തിന്‍റെ പാത്രീ ഭൂതരായ് മാറുവാന്‍ അവസരം കൈവന്നു ചേരുന്നു . ഇതൊരു പ്രലോഭനമാണ്‌ . മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനങ്ങളുടെ സങ്കുചിതമായ ആത്മീയ ജ്ഞാനത്തെ ചൂഷണത്തിന് വിധേയമാക്കുകയാണ്. ജീവകാരുണ്യം എന്ന ദൈവിക കര്‍മ്മത്തിലൂടെ ആളായും അര്‍ത്ഥമായും നിര്‍ലോഭമായ സഹായങ്ങള്‍ നല്കുന്നതിലൂടെ പ്രത്യുപകാരമായ് ലഭിക്കുന്ന ദൈവാനുഗ്രഹം കൊണ്ട് ഭാവി ജീവിതം കൂടുതല്‍ ഐശ്വര്യ പൂര്‍ണ്ണമാകും എന്ന ശുഭ പ്രതീക്ഷയില്‍ ജനം കബളിപ്പിക്കപ്പെടുന്നു.

ഇവിടെ പരിഷ്കൃതനെയും പ്രാകൃതനെയും ഒരു പോലെ തൃപ്തി പ്പെടുത്താന്‍ ആള്‍ ദൈവങ്ങള്‍ക്ക് കഴിയുന്നുണ്ട് . അതിനാല്‍ ഒരു സുനാമി കൊണ്ട് പോലും കടപുഴകാന്‍ കഴിയാത്ത ഒരു ശക്തിയായി ആള്‍ ദൈവങ്ങള്‍ മാറുമ്പോഴും തിരിച്ചറിയണം പരിശുദ്ധമാകേണ്ട കൈകളില്‍ പാപക്കറയുണ്ടെങ്കില്‍ ഏതു പ്രതി ബന്ധങ്ങളെയും അതിജീവിച്ചുകൊണ്ട് കാലം അത് പുറത്ത് വിടുക തന്നെ ചെയ്യും ....

ജീവകാരുണ്യം ആള്‍ദൈവങ്ങളും മത സംഘടനകളും ഏറ്റെടു ക്കുമ്പോള്‍ അത് ഒരു ഭരണകൂടത്തിന്‍റെ പരാജയം ആണ് . ഭരണകൂടത്തിന് ചെയ്യാന്‍ കഴിയാത്ത കര്‍ത്തവ്യം ആള്‍ദൈവങ്ങള്‍ ഉയര്‍ന്ന സാമ്പത്തിക അടിത്തറയില്‍ നിന്നുകൊണ്ട് ചെയ്യുമ്പോള്‍ അവിടെ ഭരണ കര്‍ത്താക്കള്‍ ആള്‍ദൈവങ്ങളുടെ കളിപ്പാവകള്‍ ആയി മാറുന്നു . ആള്‍ദൈവങ്ങളുടെ സ്തുതി പാഠകര്‍ ആയി മാറുന്നു.....

വീണതിനു ശേഷമുള്ള വിലാപം ഇന്നത്തോടെ അവസാനിപ്പിക്കാം...
നാളെ വീഴാതിരിക്കാനുള്ള ശ്രദ്ധക്കായ് ഇന്ന് തുടക്കം കുറിക്കുമെങ്കില്‍ ...........
modhan kattoor malayalam articles

Friday, March 7, 2014

അവസാന തുടിപ്പിന് മുന്‍പ്

ഞാന്‍ അരുന്ധതി ...
എന്‍റെ കണ്ണുകള്‍ക്ക്‌ കാഴ്ചയുണ്ട്, എന്‍റെ കാതുകള്‍ക്ക് കേള്‍വിയുണ്ട്, എന്‍റെ ചുണ്ടുകള്‍ക്ക് ചലനമുണ്ട് , എനിക്ക് നിങ്ങളോട് സംസാരിക്കാനാകും .. ഈ ശബ്ദം നിലക്കും വരെ ഞാന്‍ നിങ്ങളോട് സംസാരിച്ചോട്ടെ..
എനിക്ക് ദാഹിക്കുന്നു ..
ഇതെല്ലാം ഇനി എത്ര നേരം .
അപകടത്തില്‍ പെട്ട് തകര്‍ന്നടിഞ്ഞു കിടക്കുന്ന ഈ വാഹനത്തിന്‍റെ ഏതോ ഒരു ഭാഗത്തു എന്‍റെ ശരീരത്തിന്‍റെ പകുതിയിലധികം ഭാഗവും ഞെരിഞ്ഞമര്‍ന്ന് കിടക്കുകയാണ് .. എന്‍റെ വലതു കൈ , അത് എനിക്ക് കാണാനാകും ., ഉയര്‍ത്താന്‍ കഴിയും . എന്നാല്‍ എവിടെയാണ് എന്‍റെ ഇടം കൈ ? കൈത്തണ്ടയില്‍ അമര്‍ന്നിരിക്കുന്ന കനത്ത ഈ ലോഹത്തകിടിനപ്പുറം എന്‍റെ ഇടതു കൈ ഉണ്ടോ ?.. തകിടിനയിലൂടെ രക്തം ചാലിട്ടോഴുകുന്നു ..
വേദന .. അത് എന്തെന്ന് ഞാന്‍ അറിയുന്നില്ല. നോക്കുന്നിടത്തെല്ലാം ചിന്തിക്കിടക്കുന്ന ചോരത്തുള്ളികള്‍. എന്‍റെ മുന്നില്‍ വന്നു തരിച്ചു നില്‍ക്കുന്നവരെയും മുഖം ഇരു കൈകള്‍ കൊണ്ടും പൊത്തി കരഞ്ഞു കൊണ്ട് ഓടുന്നവരെയും ഞാന്‍ കാണുന്നു.
ഈ ദൃശ്യം എത്ര ഭീകരമെന്ന് എനിക്കിപ്പോള്‍ ഊഹിക്കാനാവും. നിങ്ങള്‍ക്കെന്നെ രക്ഷിക്കാനാകില്ല.  വാഹനത്തിന്‍റെ തകര്‍ന്ന ഭാഗങ്ങള്‍ ക്കിടയില്‍ നിന്നും നിങ്ങളെന്നെ വേര്‍പെടുത്തും സമയം വരെ എന്‍റെ ജീവന് കാത്തുനില്‍ക്കാനാവില്ല.
ഒരു പിഞ്ചു കുഞ്ഞിന്‍റെ രോദനം ഞാന്‍ കേള്‍ക്കുന്നു..
ഈശ്വരാ ആ ശബ്ദം നിലച്ചു പോകരുതേ ..
എന്തിനായിരുന്നു ഈ ജന്മം ..?
നിലയില്ലാ വെള്ളത്തില്‍ മുങ്ങിത്തുടിക്കുന്ന അനുകുട്ടന്‍റെ ജീവന്‍ രക്ഷിക്കാനോ ..? അതോ ഭര്‍തൃപീഡനത്തില്‍ രണ്ടു കൊച്ചുമക്കളെ മറന്ന് ഒറ്റക്കുള്ള ആ യാത്രക്ക് ഒരുങ്ങിയ സതിടീച്ചറുടെ മാര്‍ഗ്ഗം തടയാനോ ..? എന്തിനായിരുന്നു ..?
ശരത്ചന്ദ്രനുമായുള്ള  ഒരു പരിചയം , ഇനിയുള്ള കൂടികാഴ്ചകളില്‍ ഒരു പക്ഷെ അതിനു ഒരു പ്രണയ പരിവേഷം കൈവരുമായിരുന്നു .. അതും ഭാഗ്യം.
കൈയെത്തും ദൂരത്തു മരണം എന്നെ കാത്തുനില്കുന്നു. എങ്ങും കൂരിരുട്ട് പരക്കുന്നു. അതോ എന്‍റെ കണ്ണുകള്‍ക്ക്‌ മങ്ങലേല്ക്കുന്നുവോ ? നേര്‍ത്ത ശബ്ദങ്ങള്‍ പോലും കനത്ത നിശബ്ദതയിലേക്ക് വഴുതി വീഴുന്നു. അതോ ശബ്ദമുഖരിതമായ ഈ അന്തരീക്ഷത്തില്‍ നിന്ന് നിങ്ങള്‍ നിശബ്ദത തേടുന്നുവോ ?
എനിക്കുറക്കം വരുന്നു.
എങ്ങും കൂരിരുട്ട്.
അകകണ്ണില്‍ ഒരു ദീപനാളം തെളിയുന്നു. എനിക്ക് വഴി കാട്ടുകയാണോ? ഇതു ലക്ഷ്യത്തിനോ ? അതോ മോക്ഷത്തിനോ ?
പോകുന്നതിനു മുന്‍പ് ഒരു വാക്ക് കൂടി

ഈ ഇമകള്‍ പൂട്ടിക്കോളൂ .

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...