Sunday, September 13, 2015

കള

ആദ്യത്തെ അടി വീണത് ജനനേന്ദ്രിയത്തിന്മേലാണ്. എന്‍റെ കൈകാലുകള്‍ അവര്‍ ബന്ധിച്ചിരുന്നു. വായില്‍ തുണി തിരുകിക്കയറ്റിയിരുന്നതിനാല്‍ ഒന്നലറി വിളിക്കാന്‍ പോലും എനിക്കാവുന്നില്ല. ഒരു തേരട്ടയെ പോലെ ഞാന്‍ ചുരുണ്ടു, വേദന കൊണ്ടു മണ്ണില്‍ കിടന്നുരുണ്ടു,

പുലരാന്‍ നേരമിനിയും ബാക്കിയുണ്ട് .  തുടര്‍ച്ചയായി  ആരോ വാതിലില്‍ ശക്തിയായി ഇടിക്കുന്നത് കേട്ടാണ് ഞാന്‍ ഞെട്ടിയുണര്‍ന്നത്. ഒറ്റമുറി മാത്രമുള്ള വീടിന്‍റെ ഒരു മൂലയില്‍ ബോധം കളഞ്ഞ മദ്യത്തില്‍ അച്ഛന്‍ കൂര്‍ക്കം വലിച്ചുറങ്ങുന്നു. മറ്റൊരു മൂലയില്‍ പഴയ സാരികള്‍ കൊണ്ട് തീര്‍ത്ത ചെറിയ മറക്കുള്ളില്‍ അമ്മ പ്രായത്തിനു മുന്‍പേ പിടികൂടിയ വാര്‍ദ്ധക്യത്തില്‍ നിദ്രയിലും ചുമക്കുന്നു.

സാരികള്‍ കൊണ്ട് തീര്‍ത്ത നാമമാത്രമായ അമ്മയുടെ ആ സ്വകാര്യതക്ക് ബാല്ല്യത്തിലെ എന്‍റെ ഓര്‍മ്മകളോളം പഴക്കം ഉണ്ട്.

അങ്ങോട്ട്‌ നോക്കരുത്. ചെറുപ്പം മുതല്‍ കേട്ടു പഠിച്ച ശാസനയില്‍ നിഴല്‍വീഴുന്ന ആ സാരിമറക്കപ്പുറം വെളിച്ചം കടന്നു ചെല്ലാത്ത ഇരുട്ടുണ്ടായിരുന്നു. കണ്ണുകള്‍ അടച്ച് സ്വയം തീര്‍ക്കുന്ന ആ ഇരുട്ടില്‍ നിന്നും ഇടക്കിടക്ക് ഉയര്‍ന്നുവരുന്ന ശീല്‍ക്കാരശബ്ദങ്ങള്‍ ഒരിക്കലും എന്‍റെ ഉറക്കത്തിനു തടസ്സമായിരുന്നില്ല. എന്നാല്‍ ചിലപ്പോഴെല്ലാം ഉച്ചത്തിലുള്ള അമ്മയുടെ അസഭ്യവര്‍ഷങ്ങള്‍ കേട്ട് നിദ്രയില്‍ നിന്നും ഞാന്‍ കണ്ണുതുറക്കുമ്പോള്‍ മുറ്റത്ത് കടം പറഞ്ഞ് രക്ഷപ്പെടാന്‍ തുനിയുന്ന അപരിചിതന്‍റെ മുണ്ടിന്‍കുത്തില്‍ അമ്മ മുറുക്കെ പിടിച്ചു നില്‍ക്കുകകയാകും. പെയ്തൊഴിഞ്ഞ മഴപോലെ എല്ലാം ശാന്തമായി അമ്മ അഴിഞ്ഞ മുടിച്ചുരുളുകള്‍ ചേര്‍ത്ത് കെട്ടുമ്പോള്‍ മറ്റൊരു മൂലയില്‍ ഉറക്കംനടിച്ചു കിടന്നിരുന്ന അച്ഛന്‍ മെല്ലെ കണ്ണുതുറക്കുകയായി. പിന്നെ മുഴങ്ങി കേള്‍ക്കുക അച്ഛന്‍റെ ഉറച്ച ശബ്ദമാണ്. അല്പം മുന്‍പ് അജ്ഞാതനില്‍ നിന്നും പിടിച്ച വാങ്ങിയ പണം അമ്മയുടെ മാറിന്‍വിടവില്‍ നിന്നും പുറത്തെടുക്കുവാന്‍ അച്ഛന്‍ പിടിവലികൂടുകയാണ്. ഇരുവരുടേയും വാഗ്വാദങ്ങള്‍ പലപ്പോഴും നേരം പുലരുവോളം നീളുമ്പോള്‍ നിദ്രനഷ്ടമായ എന്‍റെ ഒരു ദിനത്തിന് അവിടെ തിരശീല വീഴുകയായി.

ഞാന്‍ വാതില്‍ തുറന്നു.
കണക്കുകൂട്ടലുകള്‍ എല്ലാം പിഴച്ചിരിക്കുന്നു. മുറ്റത്ത് പത്തോളം വരുന്ന യുവാക്കള്‍

“ഓടി രക്ഷപ്പെടാമെന്ന് കരുതേണ്ട. നിന്നെയും കൊണ്ടേ ഞങ്ങള്‍ പോകൂ.”

ഒരാള്‍ എന്‍റെ കഴുത്തില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിട്ടു. കുതറി ഓടാന്‍ ശ്രമിക്കും മുന്‍പേ രണ്ടുപേര്‍ ചേര്‍ന്നു എന്‍റെ കൈകള്‍ കയര്‍കൊണ്ട്‌ പുറകില്‍ ബന്ധിച്ചു. വായില്‍ തുണി തിരുകികയറ്റി. കറുത്തമുണ്ടുകൊണ്ട് അവര്‍ എന്‍റെ കണ്ണുകളെ മൂടുംമുന്‍പേ എന്നെയും കൊണ്ടുപോകാന്‍ അങ്ങകലെ കാത്തുനില്‍ക്കുന്ന ഏതോ ഒരു വാഹനത്തിന്‍റെ ചുവന്ന വെളിച്ചം അവസാനമായി എന്‍റെ കണ്ണുകളില്‍ പതിഞ്ഞു.

“നടക്കടാ നായിന്‍റെ മോനെ..” മുതുകത്തു ആരോ ഒരാള്‍ എന്നെ ആഞ്ഞു ചവിട്ടി. മണ്ണില്‍ ഞാന്‍ മൂക്കുകുത്തി വീണു. രണ്ടുപേര്‍ കൈകാലുകളില്‍ എന്നെ പൊക്കിയെടുത്ത് ആ വാഹനത്തിന്‍റെ 
ഉള്ളിലേക്ക് വലിച്ചെറിഞ്ഞു.

അച്ഛന്‍റെയും അമ്മയുടേയും വലിയൊരു തെറ്റില്‍ നിന്നാണ് എന്‍റെ ജനനം തന്നെ. പക്ഷെ ഒരിക്കല്‍ പോലും അവര്‍ അവരുടെ തെറ്റ് തിരിച്ചറിയുകയുണ്ടായിട്ടില്ല. ഈ ചേരിയിലെ തെരുവ് ബാല്യങ്ങള്‍ക്കൊപ്പം അവരിലൊരുവനായ് ഞാന്‍ വളര്‍ന്നു. അടുപ്പില്‍ തീ പുകഞ്ഞില്ലെങ്കിലും അകത്ത് സുഖമായി ഉറങ്ങാന്‍ കഴിയുന്ന അച്ഛനേയും അമ്മയേയും കണ്ടാണ്‌ ജീവിതത്തിന്‍റെ ബാലപാഠങ്ങള്‍ ഞാന്‍ പഠിച്ചെടുത്തത്.. വിദ്യാഭ്യാസത്തെക്കാള്‍ വലുതാണ്‌ വിശപ്പ് തിരിച്ചറിഞ്ഞപ്പോള്‍ കാലുറച്ച കൌമാരം കല്ലില്‍ ചവിട്ടാന്‍ തുടങ്ങി. വിശപ്പ്‌ മാറ്റാന്‍ അദ്വാനിക്കേണ്ടതില്ല എന്ന് കണ്ടെത്തിയപ്പോള്‍ മനസ്സുറച്ച യുവത്വം മുള്ളിലും ചവിട്ടിവളര്‍ന്നു.
എനിക്ക് വേണ്ടതെല്ലാം നിങ്ങളുടെ കൈകളിലുണ്ട്. അത് നിങ്ങളുടെ പോക്കറ്റില്‍ കിടക്കുന്ന പണം ആയാലും, കഴുത്തില്‍ കിടക്കുന്ന ആഭരണം ആയാലും വഴിയില്‍ നിര്‍ത്തിയിട്ട വാഹനം ആയാലും ശരി, നിങ്ങളുടെ അശ്രദ്ധയില്‍ നിന്നും അത് എന്റെതാക്കാനുള്ള വൈദഗ്ദ്യം വര്‍ഷങ്ങളുടെ പരിചയത്തിലൂടെ ഞാന്‍ നേടിയെടുത്തിരിക്കുന്നു.. ഒരിക്കല്‍ പോലും നഷ്ടപ്പെട്ടവന്റെ കണ്ണീരോ മുറിവേറ്റവന്റെ വേദനയോ എന്റെ മനസ്സില്‍ ഇടം പിടിച്ചിട്ടില്ല. അത്തരം കാഴ്ചകള്ക്ക് മുന്നില്‍ പൊട്ടിച്ചിരിക്കാന്‍ കഴിയുന്ന മാനസികാവസ്ഥ നല്‍കിയത് സിരകളില്‍ കുത്തിയിറക്കുന്ന ലഹരിമരുന്നിന്റെെ ഊര്‍ജ്ജമാകാം, പിറവിയിലെ വൈകൃതവും ആകാം. ......

എവിടെയാണ് എനിക്ക് പിഴച്ചത്?
ലഹരിയുടെ അര്‍ദ്ധബോധത്തില്‍ സിരകളില്‍ പടര്‍ന്ന കാമാഗ്നിയില്‍ ഒരു ഇളംമാംസം പിച്ചിച്ചീന്തിയപ്പോള്‍ അജ്ഞാതന്റെ മൊബൈല്‍ കാമറകണ്ണുകള്‍ അത് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു. കണ്ണുതുറന്നു നോക്കുമ്പോള്‍ കടത്തിണ്ണയില്‍ ഒപ്പം കിടന്നുറങ്ങിയിരുന്ന മകളെ കാണാതെ ഇപ്പോള്‍ ഒരമ്മ അലമുറയിടുന്നുണ്ടാകും. കനോലി കനാലിന്റെ ആഴങ്ങള്‍ക്കടിയില്‍ നിന്നും ഒരു കാലത്തും ആ ഒരു ചാക്കുകെട്ട് ഉയര്‍ന്നുവരികയില്ല എന്നെനിക്കുറപ്പുണ്ടായിരുന്നു.. എല്ലാം പിഴച്ചു...

ഓടയിലെ വിസര്‍ജ്ജ്യങ്ങള്‍ ഒഴുകുന്ന അഴുക്കുവെള്ളത്തില്‍ ഇവര്‍ എന്റെ തല മുക്കിപ്പിടിച്ചിരിക്കുകയാണ്. ദുഗന്ധം വമിക്കുന്ന മലിനജലം വായിലും മൂക്കിലും നിറയുന്നു. ഏതു നിമിഷവും എന്റെ ശ്വാസം നിലക്കാം. അവസാന തുടിപ്പില്‍ പ്രാണന്‍ വിട്ടുപോകും മുന്‍പേ ശബ്ദമില്ലാത്ത വാക്കുകള്‍കൊണ്ട് ഞാന്‍ ആ സത്യം ഇവിടെ പറഞ്ഞു നിര്‍ത്തട്ടെ.

“ഒരു കളയേയും നിങ്ങള്‍ക്ക് വേരോടെ പിഴുതെടുക്കാനാകില്ല. ജീവന്‍ തുടിക്കുന്ന വേരിന്‍റെ അംശങ്ങള്‍ ഈ മണ്ണില്‍ അവശേഷിക്കും കാലം വരെ ഇവിടെ എനിക്ക് മരണമില്ല.”

Tuesday, August 4, 2015

കല്ലിനുമുണ്ട് ഒരുകഥപറയാന്‍.




‘എന്തൊരു ആവുധിയാണപ്പാ....’.
ഇനിയും എത്തിച്ചേരാത്ത കാലവര്‍ഷത്തെ ശപിച്ചുകൊണ്ട് വറീത് മാപ്ല തിരുനെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പുതുള്ളികളെ ചൂണ്ടുവിരല്‍ക്കൊണ്ട് തുടച്ചുനീക്കി.
വെയില്‍മങ്ങിയ ആ അപരാഹ്നത്തില്‍ മൂന്ന് എരുമകുട്ടികളോടൊപ്പം വറീത് മാപ്ല പാടത്തേക്കിറങ്ങി. കൊയ്ത്ത് കഴിഞ്ഞ വേനല്‍പ്പാടത്തിന്‍റെ വിരിമാറിലേക്ക് നീണ്ട എട്ടു വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം ഒരു വിളിപ്പാടകലെ ഞാനും.
വഴിവരമ്പില്‍ ചിതറിക്കിടക്കുന്ന ഞണ്ടിന്‍ പുറംതോടുകള്‍ കാലിന്നടിയില്‍ പൊട്ടിപ്പരന്നു. പുതിയ വാസസ്ഥലം തേടുന്ന ഉണങ്ങിയ പുല്‍വിത്തുകള്‍ മുണ്ടിന്‍ത്തലപ്പില്‍ ഒളിച്ചുപാര്‍ക്കാന്‍ തുടങ്ങി.

“നീ എങ്ങോട്ടാടാ കള്ളാ...”
ഓരോ ചുവടുവെപ്പിലും ഉള്ളില്‍ ഉടലെടുക്കുന്ന ആകുലതകള്‍ ഹൃദയഹ്രദയമിടിപ്പിന്‍റെ വേഗതയേറ്റുമ്പോള്‍ എവിടെയോ വേരറ്റ ജന്മബന്ധത്തിന്‍റെ മൃത്യുരോദനം പോലെ പേരറിയാത്ത ഒരു വയല്‍ക്കിളി എന്‍റെ തലക്കു മുകളില്‍ വട്ടമിട്ടു കരയാന്‍ തുടങ്ങി.
വറീത് മാപ്ലക്കുള്ള മറുപടി ഒരു ചെറുപുഞ്ചിരിയില്‍ ഒതുക്കി.
വേനല്‍പ്പാടം കട്ടവിണ്ടുകിടക്കുന്നു. വറ്റിവരണ്ട തോടുകള്‍. അങ്ങിങ്ങായ്‌ ഒറ്റപ്പെട്ടു കാണുന്ന പച്ചപ്പുല്‍പരപ്പില്‍ കാലികള്‍ കൂട്ടംകൂടി മേയുന്നു.
”ഇത്രയും ദൈര്‍ഘ്യമേറിയ വേനല്‍ എന്‍റെ ഓര്‍മ്മയില്‍ ഇതാദ്യമാണ്.” മഴമേഘങ്ങള്‍ ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്നതും ഓടിമറയുന്നതും നോക്കി വറീത് മാപ്ല നെടുവീര്‍പ്പിട്ടു.

ഒരുപക്ഷെ നിഗൂഢതയില്‍ ഒളിച്ചിരുന്ന പല രഹസ്യങ്ങളും കാലത്തിന്  അനാവരണം ചെയ്യുവാന്‍ പ്രകൃതിയൊരുക്കുന്ന അവസരങ്ങള്‍ ആകാം ഈ ദൈര്‍ഘ്യമേറിയ വേനല്‍പ്പോലും. എങ്കില്‍ ഈ വേനല്‍ എനിക്കുള്ളതാണ്..


“വന്ന വിവരം ഞാന്‍ അറിഞ്ഞു. ഇനി എന്നാ നിന്‍റെ തിരിച്ചു പോക്ക്.?
“രണ്ടു മാസം ഞാന്‍ ഇവിടെ തന്നെ ഉണ്ട് മാപ്ലാരെ.”
അകലെ തെങ്ങിന്‍തോപ്പിനുള്ളില്‍ നിന്നും ഉയരുന്ന വെളുത്ത പുകച്ചുരുള്‍കൂട്ടങ്ങള്‍ പാടത്തേക്ക് ഇറങ്ങിവരാന്‍ തുടങ്ങി. അവയേയും തഴുകി കടന്നുപോകുന്ന ഇളം കാറ്റിനപ്പോള്‍ കരിയുന്ന മനുഷ്യമാംസത്തിന്‍റെ രൂക്ഷ ഗന്ധം ഉണ്ടായിരുന്നു..
“മരണവീട്ടില്‍ നിന്നെ കണ്ടില്ലല്ലോ അജയാ ?”
“മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് ഞാന്‍ ആശാനെ കാണാന്‍ പോയിരുന്നു. എന്നോട് അല്‍പനേരം സംസാരിക്കുകയും ചെയ്തു.”
“ഉവ്വ് ..ഞാനറിഞ്ഞു, നാണു നിന്നെ വിളിച്ചുവരുത്തിയെന്നും എന്തോ ഒരു രഹസ്യം പറഞ്ഞുവെന്നും അവിടെയാരോ അടക്കം പറയു ന്നതുകേട്ടു.”
“രഹസ്യമൊന്നുമല്ല മാപ്ലാരെ. അതൊരു ആഗ്രഹം പറയാനായിരുന്നു. ആഗ്രഹം പഴയത് തന്നെ. ആരും അറിയാതെ നീ എനിക്ക് അല്പം മദ്യം കൊണ്ട് തരണം. പണ്ടും നിങ്ങള്‍ക്ക് മദ്യം ഒളിച്ച് എത്തിച്ചു തരലായിരുന്നുവല്ലോ എന്‍റെ പണി.”
അകത്തെ മാനസിക സംഘര്‍ഷങ്ങള്‍ ഒന്നുംതന്നെ നോക്കിലും വാക്കിലും പ്രതിഫലിപ്പികാതെ ആ കള്ളം ഞാന്‍ അനായാസമായി പറഞ്ഞു.

“നീ നാട്ടില്‍ നിന്നും പോയതിനു ശേഷം ഞങ്ങള്‍ വട്ടം കൂടിയുള്ള ആ ഇരിപ്പങ്ങു അവസാനിപ്പിച്ചു. കള്ളുവാങ്ങിത്തരാന്‍ ആളില്ലാ എന്ന് പറഞ്ഞാലും മതി. ഈ വയസ്സന്മാര്‍ക്ക് കള്ളുവാങ്ങിക്കൊടുത്തു വീട്ടില്‍ ഇരിക്കുന്ന പെണ്ണുങ്ങളുടെ വായില്‍ നിന്നും ചീത്ത ചോദിച്ചുവാങ്ങുന്നത് എന്തിനെന്ന് ഒരുപക്ഷെ അവരും വിചാരിച്ചുകാണും.”

പതിവായി ഒത്തുകൂടാറുണ്ടായിരുന്ന തെങ്ങിന്‍ തോപ്പിലേക്ക് കണ്ണുകള്‍ പായിച്ച് വറീത് മാപ്ല വാചാലനായി.
“ആ തെങ്ങിന്‍തോപ്പില്‍ അന്തിക്ക് വട്ടം കൂടി കള്ളുകുടിച്ചിരുന്ന ഞങ്ങള്‍ നാലു പേരില്‍ ഞാന്‍ അവസാന ഊഴക്കാരനായി. കുമാരനും ഗോപാലനും മരിച്ചീട്ട് ഇപ്പോള്‍ രണ്ടു വര്‍ഷം കഴിഞ്ഞിരിക്ക്ണൂ. ഒരു കര്‍ക്കിടക മാസത്തില്‍, രണ്ടു പേരും അടുത്തടുത്ത ദിസങ്ങളിലാ പോയത്. ഇന്ന് നാണുവും പോയി. ഇനി എന്നാണാവോ എന്നെ വിളിക്കുന്നത്?”
കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന വെന്തിങ്ങയിലെ ഉണ്ണിയേശുവിനെ എടുത്തു മുത്തി വറീത് മാപ്ല കുരിശുവരച്ചു.
എരുമകുട്ടികളെ മേയാന്‍വിട്ട് മാപ്ല വഴിവരമ്പില്‍ ഇരുന്നു. കാലന്‍കുട നിവര്‍ത്തി മടിയിലെ മുറുക്കാന്‍ പൊതി തുറന്നു.
“ഒന്ന് വേണോ..?” പണ്ട് ഒരു പൂതിക്ക് വല്ലപ്പോഴും വായ ചുവപ്പിക്കാറുള്ള ഓര്‍മ്മയില്‍ നിന്നായിരുന്നു ആ ചോദ്യം.
“വേണ്ട.” ഞാന്‍ മാപ്ലയോട് യാത്ര പറഞ്ഞു.


പാടത്തിന്‍റെ ഒത്തമദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്ന നരിക്കുഴി എന്ന പേരില്‍ അറിയപ്പെടുന്ന വിശാലമായ കുളത്തിലേക്ക് എത്തിച്ചേരാന്‍ എനിക്കിനിയും ഒരുപാട് ദൂരം നടക്കേണ്ടതുണ്ട്. കാലുകള്‍ ഒന്നുകൂടി നീട്ടിവെച്ചു.
കുളത്തിനുച്ചുറ്റും ഒരുകാലത്ത് ഒത്തആള്‍ ഉയരത്തില്‍ ഇഞ്ചപുല്ലുകള്‍ ഉയര്‍ന്നുനിന്നിരുന്നു. കുറുക്കന്മാരുടെ വിഹാരകേന്ദ്രം ആയിരുന്നതിനാലാകാം നരിക്കുഴി എന്ന പേര്‍ വന്നുവീണത്. എത്ര കൊടിയ വേനലില്‍ പോലും വെള്ളം വറ്റാത്ത ആ കുളത്തില്‍ ബാല്യകൌമാരങ്ങളില്‍ ഞാന്‍ എത്രയോ തവണ നീന്തിക്കളിച്ചിരിക്കുന്നു. എത്രയോ തവണ മീന്‍ പിടിക്കാന്‍ വന്നിരിക്കുന്നു. ഈ മദ്ധ്യവേനലില്‍ കുളം വറ്റിവരണ്ടിരിക്കുമോ എന്തോ..? ഉണ്ടായിരിക്കാന്‍ ഇടയില്ല. ഉണ്ടാകാതിരിക്കട്ടെ..


“മാമനെ മുത്തശ്ശന് കാണണംന്ന്. വീട്ടിലേക്ക് വിളിച്ചോണ്ടു വരാന്‍ പറഞ്ഞു“.
ഒരാഴ്ച മുന്‍പ്, വിദേശത്തു നിന്നു വന്നതിന്‍റെ മൂന്നാം നാള്‍, മുന്തിയ ഇനം തെങ്ങിന്‍ തൈകള്‍ കൃഷിഭവനില്‍ എത്തിയിട്ടുണ്ട് എന്നറിഞ്ഞ് ഒന്നന്ന്വേഷിക്കാം എന്ന് കരുതി പുറത്തേക്കിറങ്ങാന്‍ നില്‍ക്കുമ്പോള്‍ ഒരു പത്തുവയസ്സുകാരന്‍ എന്‍റെ മുന്നില്‍ ഓടിക്കിതച്ചു വന്നു.
“ഞാന്‍ തണ്ടാന്‍ നാണുവിന്‍റെ ചെറുമകനാ. മുത്തശ്ശന്‍ കിടപ്പിലാണ്. ഓര്‍മ്മ വന്നപ്പോ മാമനെ അന്ന്വേഷിച്ചു, 
അച്ഛന്‍ പറഞ്ഞു വിട്ടതാ മാമനെ  വിളി ച്ചോണ്ട് വരാന്‍ .”

ഇന്നോ നാളയോ എന്ന് പറഞ്ഞു ഇപ്പോള്‍ മാസം മൂന്നായി നാണുആശാന്‍ ആ കിടപ്പുകിടക്കാന്‍ തുടങ്ങിയിട്ട്. ഒന്ന് പോയി കാണണം എന്ന് മനസ്സില്‍ ഉറപ്പിച്ചിരുന്നു. നീട്ടി വെച്ച ആ സമയം ഇപ്പോള്‍ എന്നെ തേടി വന്നിരിക്കുകയാണല്ലോ..
എന്തിനായിക്കും എന്നെ വിളിപ്പിക്കുന്നത് ?. മരണശയ്യയില്‍ കിടക്കുമ്പോള്‍ എന്താണ് ആശാന് എന്നോട് പറയുവാന്‍ ഉള്ളത് ?. സമയം ഒട്ടും നഷ്ടപ്പെടുത്താതെ ബാലനെ ബൈക്കിന്‍റെ പുറകില്‍ ഇരുത്തി ആ യാത്ര ആശാന്‍റെ വീടിനെ ലക്ഷ്യം വെച്ചു..
മരിക്കുന്നതിനു മുന്‍പ് അവസാനത്തെ ആഗ്രഹം ഒരുപക്ഷെ ഒരു ഗ്ലാസ്‌ മദ്യവും ഒരു കെട്ടു ബീഡിയും ആയിരിക്കും. മറ്റാരും അറിയാതെ പണ്ടത്തെപ്പോലെ എത്തിച്ചുകൊടുക്കെണ്ടിവരുമോ, എന്തോ ?
ഏതു കാലത്തും നെല്ലും വൈക്കോലും നാളികേരവും കുന്നുകൂടിക്കിടക്കുന്ന അതിവിശാലമായ ഇന്ന് കളപ്പുര ശൂന്യമാണ്. വിസ്തൃതമായ നെല്‍പ്പാടത്ത് കറ്റമെതിക്കുന്ന പെണ്ണുങ്ങള്‍ടയിലൂടെ കുശലം പറഞ്ഞു നടക്കുന്ന നാണുആശാന്‍റെ ആ പഴയ രൂപം മനസ്സിലേക്ക് കടന്നുവന്നു. വിരിഞ്ഞ മാറില്‍ ഉയര്‍ന്നു നില്‍ക്കുന്ന രോമങ്ങള്‍ക്കിടയില്‍ കഴുത്തിലണിഞ്ഞ നീളമുള്ള സ്വര്‍ണ്ണമാല വെട്ടിത്തിളങ്ങുന്നു.

സഹോദരങ്ങളും ഭാര്യമാരും മക്കളും മരുമക്കളും പേരകുട്ടികളും അടങ്ങുന്ന ശബ്ദമുഖരിതമായ ഒരന്തരീക്ഷത്തില്‍ എന്‍റെ വാഹനം ആ വീടിന്‍റെ മുറ്റത്ത് വന്നുനിന്നു. പെട്ടെന്ന് എല്ലാവരും നിശബ്ദരായതുപോലെ, എന്നെ കാത്തുനില്‍ക്കുന്ന ആ കണ്ണുകളില്‍ അജ്ഞാതമായ ഏതോ ഉത്കണ്ഠ നിഴല്‍ വിരിച്ചു കിടക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു. നാണുആശാനെ അച്ഛന്‍ എന്ന് വിളിക്കാന്‍ ഭാഗ്യമില്ലാത്ത ഒരുപാട് മക്കള്‍ ഈ ഗ്രാമത്തില്‍ തന്നെയുണ്ട്‌. കേട്ടുകേള്‍വിയാണ്. പിതൃസ്വത്തിന്‍റെ അവകാശം പേറുന്ന മക്കള്‍ പട്ടികയില്‍ ഇനിയും ആരെല്ലാം ഇടം പിടിച്ചിരിക്കുന്നു എന്നറിയണമെങ്കില്‍ ബാങ്കിന്‍റെ ലോക്കറിനകത്തിരിക്കുന്ന മരണപത്രത്തിന്‍റെയും മുദ്രപത്രത്തിന്‍റെയും നൂല്‍ കെട്ടഴിയണം. .
നാണുആശാന്‍റെ ആസന്നമായ മരണം ബന്ധുജനങ്ങളുടെ മുഖത്ത് പരത്തുന്ന ഭീതി കണ്ടപ്പോള്‍ കാലികച്ചവടക്കാരന്‍ രാജേന്ദ്രന്‍റെ മകനിലും ഒരു നിമിഷം തന്‍റെ പിതൃത്വവും ചോദ്യം ചെയ്യപ്പെടുകയാണോ എന്ന ചിന്ത കടന്നുവരാതിരുന്നില്ല.
വീടിന്നകത്തുനിന്നും മൂത്തമകന്‍ സേതുമാധവന്‍ ഇറങ്ങി വന്നു. അതികായനായ ആശാന്‍റെ ശരീരവും ശബ്ദവും കിട്ടിയിരിക്കുന്നത് പട്ടാളക്കാരനായ ഈ മകന് മാത്രമാണ്.
“നാട്ടില്‍ എത്തിയ വിവരം ഇവിടെ ഇന്നാണ് അറിഞ്ഞത്.”
“ഞാന്‍ വന്നീട്ട് മൂന്നു ദിവസം ആയി.”
“അച്ഛന്‍ ഏതാനും ദിവസമായി ഓര്‍മ്മ വരുമ്പോളെല്ലാം അജയനെ തിരക്കുന്നു. വരൂ…..” അയാള്‍ അകത്തേക്ക് ക്ഷണിച്ചു.
മുറിയുടെ വാതില്‍ തുറന്നപ്പോള്‍ അഗര്‍ബത്തിയുടെ രൂക്ഷഗന്ധത്തിനിടയില്‍പ്പോലും മലമൂത്രത്തിന്‍റെ ദുര്‍ഗ്ഗന്ധം മൂക്കിലേക്ക് തുളച്ചുകയറാന്‍ തുടങ്ങി. മുറിയുടെ ഒരു മൂലയില്‍ ഒരു നനഞ്ഞ പഴുന്തുണി എപ്രകാരം ചുരുട്ടി വെച്ചിരിക്കുന്നുവോ അപ്രകാരം ഒരു മനുഷ്യശരീരം മരകട്ടിലില്‍ ചുരുണ്ട് കിടക്കുന്നു . കട്ടിലിനടിയില്‍ ട്യൂബിട്ടുവെച്ചിരിക്കുന്ന ജാര്‍ നിറഞ്ഞ്  മൂത്രം തറയിലേക്ക് ഒഴുകാന്‍ തുടങ്ങിയിരിക്കുന്നു.

“അച്ഛാ.. അജയന്‍ വന്നിരിക്കുന്നു.” രണ്ടാമത്തെ വിളിയില്‍ ഒന്ന് ഞെരെങ്ങി വളരെ പണിപ്പെട്ട് ആ വൃദ്ധനയനങ്ങള്‍ മെല്ലെ ഇളകാന്‍ തുടങ്ങി. പാതി ഉയര്‍ത്തിയ കണ്‍പോളകള്‍ക്കിടയിലൂടെ കാഴ്ച്ചയുടെ മിന്നലാട്ടം. ആശാന്‍ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു.

വലതുകൈ മെല്ലെ ഉയര്‍ത്തി ആശാന്‍ സേതുവിനെ അടുത്തുവിളിച്ചു. ഉയര്‍ത്തിയ കൈകളിലെ ആംഗ്യഭാഷയിലപ്പോള്‍ ആ മകനോടുള്ള ഒരു ആജ്ഞയുണ്ടായിരുന്നു. അര്‍ത്ഥശൂന്യമായ ഒരു നോട്ടം എനിക്ക് നേരെ പായിച്ച് സേതു മുറിയില്‍ നിന്നും പുറത്തു കടന്നു. കതകുകള്‍ അടഞ്ഞു.
എന്‍റെ ഉള്ളില്‍ ഉത്കണ്ഠയുടേയും ആകാംക്ഷയുടേയും നിമിഷങ്ങള്‍.. എന്താണ് സംഭവിക്കാന്‍ പോകുന്നത്? .
ചേര്‍ന്നിരിക്കാന്‍ ആശാന്‍ എന്നോട് ആവശ്യപ്പെടുന്നു. നാണുആശാന് എന്നോട് എന്തോ സംസാരിക്കാന്‍ ഉണ്ട്. ഞാന്‍ കാതുകള്‍ ചേര്‍ത്തുവെച്ചു.
ആ ചുണ്ടുകള്‍ ചലിക്കാന്‍ തുടങ്ങി...
“……………മണ്ണിട്ട്‌ മൂടി അതിന് മുകളില്‍ ഞാനൊരു കല്ലെടുത്തു വെച്ചു.”
എനിക്ക് ചോദിക്കാന്‍ ഒരു ചോദ്യം മാത്രം ബാക്കി വെച്ച് ആശാന്‍ ഇവിടെ പറഞ്ഞു നിര്‍ത്തി.
“എവിടെയാണ് ആ കല്ല് ?”
“നരിക്കുഴിയുടെ നടുക്ക്.”


അശാന്തമായ മനസ്സിന് മീതെ സാന്ത്വനത്തിന്‍റെ ഇളം തണുപ്പാര്‍ന്ന തലോടല്‍. പെയ്യാന്‍ മടിച്ച ഒരു മഴമേഘകൂട്ടം അതിവേഗം കടന്നൊളിച്ചു. സ്വയം തിരിച്ചറിയുന്നത് മാത്രമാണ് സത്യം. വീണ്ടുമൊരു ഓര്‍മ്മപ്പെടുത്തല്‍ പോലെ വയല്‍ക്കിളിയുടെ രോദനം കാതില്‍ മുഴങ്ങി. ഉണങ്ങിയ ചുള്ളിമുള്ളുകള്‍ പാദങ്ങളില്‍ വീഴ്ത്തുന്ന മുറിവുകളില്‍ നിന്നും ചോര പൊടിയാന്‍ തുടങ്ങുന്നു.


ചന്തയില്‍ അടിയുണ്ടാകുന്ന ദിവസങ്ങളില്‍ രാത്രിയില്‍ അമ്മയെ പുണര്‍ന്നുള്ള എന്‍റെ ഉറക്കത്തില്‍ നിന്നും ഞാന്‍ ഞെട്ടിയുണരുന്നത് പലപ്പോഴും മുറ്റത്താരുടെയോ കാല്‍പെരുമാറ്റവും ഉറച്ച ചുമയും കേട്ടുകൊണ്ടായിരിക്കും. മുറിയില്‍ വിളക്ക് തെളിയിച്ച് അമ്മ വാതില്‍ തുറന്നു. വരാന്തയിലെ തിണ്ണയില്‍ ഒരാള്‍ മലര്‍ന്നുകിടക്കുന്നു. പതിവിനു വിപരീതമായി അടുക്കളയില്‍ ഒരാള്‍ക്കായി കരുതിവെച്ച ചോറും കറിയും എടുത്ത് വരാന്തയിലെ ചെറിയ മേശയില്‍വെച്ച് അമ്മ അകത്തേക്ക് തിരിച്ചു നടന്നു. അമ്മയെ പുണര്‍ന്നു അടുത്ത നിദ്രക്കായ് ഞാന്‍ കാത്തുകിടക്കുമ്പോള്‍ അടക്കാത്ത ആ വാതില്‍ പഴുതിലൂടെ പുറത്ത് ആ മനുഷ്യന്‍ ഭക്ഷണം കഴിക്കുന്നത് എനിക്ക് കാണാമായിരുന്നു. പിന്നീടെപ്പോഴോ അമ്മയുടെ കൈകള്‍ബന്ധം നഷ്ടമായി മറ്റൊരു ഉറക്കത്തില്‍ നിന്നും വീണ്ടും ഞാന്‍ ഞെട്ടിയുണരുമ്പോള്‍ പുറത്ത് പ്രഭാതത്തിന്‍റെ കിളികൊഞ്ചല്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കും.
ഇന്നലെ രാത്രിയില്‍ ഒരാള്‍ വീട്ടില്‍ വന്നതും അമ്മ ഭക്ഷണം നല്കിയതും ഒരു സ്വപ്നത്തിലെന്നപോല്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുമ്പോള്‍ യാഥാര്‍ത്ഥ്യത്തിന്‍റെ തിരുശേഷിപ്പായി അവശേഷിക്കുന്നത് മുറ്റത്ത് ചിതറിക്കിടക്കുന്ന ബീഡിക്കുറ്റികളും തിണ്ണയില്‍ കാലിയായ ചോറുകിണ്ണവും മാത്രമാണ്. കിണ്ണത്തിനടിയില്‍ നിന്നും കണ്ടെടുക്കുന്ന ഏതാനും നൂറുരൂപാ നോട്ടുകള്‍ എണ്ണി നോക്കുന്ന അമ്മയോട് കരുതിവെച്ച ആ ചോദ്യം ഞാന്‍ ചോദിച്ചു. ആരാണ് അയാള്‍ ?
“നിന്‍റെ അച്ഛന്‍”
ഓര്‍മ്മവെച്ച നാള്‍ മുതല്‍ അച്ഛന്‍റെ സാന്നിധ്യം ഒരാഴ്ചയില്‍ കൂടുതല്‍ എനിക്ക് ലഭിച്ചിട്ടില്ല. എപ്പോഴൊക്കെയോ വീട്ടില്‍ വരുന്നു, എങ്ങോട്ടൊക്കെയോ പോകുന്നു. ഒരിക്കല്‍ പോലും എന്‍റെ മുഖത്ത് നോക്കിയിട്ടില്ല. എന്‍റെ പേര് ചൊല്ലി വിളിച്ചിട്ടില്ല. എന്നെ മടിയില്‍ ഇരുത്തിയിട്ടില്ല. എനിക്കായ് ഒരു മിഠായിപോലും വാങ്ങിതന്നീട്ടില്ല. ഇല്ല..,അച്ഛന്‍ എന്ന് ഇന്നുവരെ ഒരു വ്യക്തിയേയും ഞാന്‍ പേരുചൊല്ലി വിളിച്ചിട്ടില്ല. എങ്കിലും അമ്മ പറഞ്ഞുതന്ന അയാള്‍ എനിക്ക് അച്ഛന്‍തന്നെ. നീ അജയന്‍.., കാലികച്ചവടക്കാരന്‍ രാജേന്ദ്രന്‍റെ മകന്‍.


ചക്രവാളം ചെമ്പട്ടണിയാന്‍ തുടങ്ങുന്നു. നരിക്കുഴിക്ക് ചുറ്റും ഉയര്‍ന്നു നില്‍ക്കുന്ന ഇഞ്ചപ്പുല്‍ക്കാട് ഇപ്പോള്‍ എന്‍റെ കണ്ണുകളില്‍ ഇടം പിടിച്ചിരിക്കുന്നു. കുഴിയിലെ നീരുറവയെ കുടിച്ചു തീര്‍ക്കാന്‍ ഈ കൊടിയ വേനലിനും കഴിഞ്ഞീട്ടില്ല. അങ്ങകലെ ഇഞ്ചപ്പുല്‍കാടിന് ചുറ്റും പക്ഷികള്‍ വട്ടമിട്ടു പറക്കുന്നു. ലക്ഷ്യത്തിലേക്ക് ഓരോ ചുവടുകള്‍ അടുക്കുന്തോറും അജ്ഞാതമായ ഒരു ഭയം ഒരു വയല്‍ പക്ഷിയുടെ രോദനം പോലെ എന്നെ വിടാതെ പിന്തുടരുന്നു.


സ്ത്രീകള്‍ പോലും വഴിനടക്കാന്‍ ഭയക്കുന്ന, തെമ്മാടിയായ രാജേന്ദ്രനോടുള്ള സമൂഹത്തിന്‍റെ വെറുപ്പ്‌ ഒരു അപ്രഖ്യാപിത ഊരുവിലക്കായ് മകന്‍റെ മേല്‍ നിഴല്‍വിരിച്ചപ്പോള്‍, ഒരു നല്ല കളികൂട്ടുകാരനെ പോലും കൊണ്ടുതരാത്ത ഒരു നഷ്ടബാല്യം എനിക്ക് നേടിത്തന്നു. സ്കൂള്‍ വിട്ടുവരുന്ന സായന്തനങ്ങളില്‍ വേനല്‍പ്പാടങ്ങള്‍ കളിക്കളം തീര്‍ക്കുന്ന പാടവരമ്പുകളില്‍ വെറുമൊരു കാഴ്ച്ചക്കാരനായ് ഞാന്‍ നോക്കിനില്‍ക്കുമ്പോള്‍ ഒരു നാലു വൃദ്ധന്മാര്‍ക്ക് എന്‍റെ സാഹായം അനിവാര്യമായി. ഒരു ഗ്ലാസ് കള്ളിനും ഷാപ്പില്‍ വെച്ച അല്പം കറിക്കും വേണ്ടിയായിരുന്നില്ല രാജേന്ദ്രന്‍റെ മകന്‍ അവരുടെ ചങ്ങാത്തം സ്വീകരിച്ചത്. മദ്യം അകത്തുചെന്നാല്‍ ഞാന്‍ ജനിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ എന്‍റെ ഗ്രാമത്തിലെ ജനജീവിതങ്ങളുടെ നേര്‍കാഴ്ചകള്‍ മറയില്ലാത്ത അനുഭവങ്ങളിലൂടെ ഓരോന്നായി അവര്‍ തുറന്നുവെക്കും. അവര്‍ക്കിടയിലൂടെ അവരിലൊരാളായ് ഞാന്‍ നടന്നു നീങ്ങുമ്പോള്‍ പ്രായം ഒരിക്കലും എനിക്കൊരു തടസ്സം ആയിരുന്നില്ല. അവര്‍ക്കും.
“ഹി-ഹി-നാണുവിന്‍റെ ചെരുപ്പ് പുറത്തുകണ്ടപ്പോഴേ എനിക്ക് കാര്യം പിടികിട്ടി.”
ഒറ്റ കാതില്‍ കടുക്കനിട്ട തട്ടാന്‍ കുമാരന്‍ ആണ് എപ്പോഴും തുടക്കം കുറിക്കുക. സംസാരത്തിടയില്‍ സ്ഥാനം തെറ്റിയുള്ള ചിരി തട്ടാന്‍റെ ഒരു ശൈലിയായിരുന്നു.

“‘വയറു വീര്‍ത്തപ്പോള്‍ കാര്‍ത്ത്യായനിയുടെ ആങ്ങളമാര്‍ ഓടിയെത്തി. എന്നീട്ടെന്തായി? പഠിച്ചപണി പതിനെട്ടു പയറ്റീട്ടും വിത്ത് നട്ട വിദ്വാന്‍റെ പേര് അവര്‍ക്ക് പറയിപ്പിക്കാനായോ..? ഹി–ഹി.”

ഒളിയമ്പ് നെഞ്ചില്‍ തന്നെ തറച്ചപ്പോള്‍ ഒറ്റവലിക്ക് അവസാന ഗ്ലാസും കാലിയാക്കി നാണുആശാന്‍ എഴുന്നേറ്റു.
“കുഞ്ഞുലക്ഷി വളര്‍ന്നു വല്യ പെണ്ണായിരിക്കുന്നു നാണൂ..” നിശബ്ദനായി നടന്നുപോകുന്ന ആശാനെ നോക്കി ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആശാരി ഗോപാലന്‍ വിളിച്ചുകൂകി.


പിന്നിട്ട ദൂരം ഒന്നുപിന്തിരിഞ്ഞു നോക്കി. വിളിച്ചാല്‍ വിളികേള്‍ക്കുന്ന ദൂരത്തില്‍ ആരും തെന്നെയില്ല. തെങ്ങിന്‍ കൂട്ടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന ഭവനങ്ങളില്‍ വൈദ്യുത ദീപങ്ങള്‍ മിഴിതുറന്നുകഴിഞ്ഞു. അകലെയേതോ ക്ഷേത്രത്തില്‍ നിന്നും അയ്യപ്പഗീതം ഒഴുകിയെത്തുന്നുണ്ട്. ഈ അപരിചിതന്‍റെ കാലുകള്‍ക്ക് മുന്നില്‍ നിന്നും ഉരഗവര്‍ഗ്ഗങ്ങളോട് വഴി മാറണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ചു. തോട്ടുവക്കിലെ കൊച്ചു കൈതകൂട്ടങ്ങള്‍ക്കുള്ളിലേക്ക് ഭയംപൂണ്ട കുളക്കോഴികള്‍ ഓടിയൊളിക്കുന്നു.


രാജേന്ദ്രന്‍റെ വിത്തില്‍ വിദ്യാഭ്യാസം ഉണ്ടെങ്കില്‍ അല്ലേ മകന്‍ അജയനില്‍ അത് പൊട്ടിമുളക്കുകയുള്ളൂ. പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്സില്‍ ഒന്നില്‍ കൂടുതല്‍ തവണ ഇരുന്നതുകൊണ്ടും പ്രയോജനം ഇല്ല എന്ന് പ്രധാന അദ്ധ്യാപകന്‍ അമ്മയെ വിളിച്ചുപറഞ്ഞപ്പോള്‍ മകനില്‍ സ്വപ്‌നങ്ങള്‍ നെയ്യുന്ന അമ്മയുടെ തുന്നല്‍ മെഷീനിലെ നൂലിഴകള്‍ക്ക് ബലം പോര എന്ന് അമ്മ തിരിച്ചറിഞ്ഞു. കൈത്തണ്ടയില്‍ നിന്നും പിടുത്തം വിടാതെ അമ്മ അന്ന് എന്നെ നേരെ കൊണ്ടുപോയത് കുഞ്ഞിമൊയ്തുവിന്‍റെ കൊപ്രക്കളത്തിലേക്കാണ്. ചിരട്ടയില്‍ നിന്നും വേര്‍പ്പെടുന്ന കൊപ്രയെ ചൂണ്ടി അമ്മ പറഞ്ഞു. 'ഇനി ഇതാണ് നിന്‍റെ ചോറ്.' ചിരട്ടയില്‍ നിന്നും വേര്‍പെടുന്ന കൊപ്രയെക്കാളും എന്‍റെ കണ്ണുകള്‍ അപ്പോള്‍ ഉടക്കി നിന്നത് കളത്തിലേക്ക് തേങ്ങ കയറ്റി വരുന്ന കുഞ്ഞിമൊയ്തുവിന്‍റെ ട്രാക്ടര്‍ വണ്ടിയില്‍ ആയിരുന്നു. വളയം പിടിക്കുന്ന ഡ്രൈവര്‍ അന്തപ്പന്‍റെ കൈകളില്‍ വണ്ടിയുടെ ചലനം ഞാന്‍ ആസ്വദിച്ചു നിന്നു.

കോള്‍ പാടത്തുനിന്നും ഉഴുതുവരുന്ന ട്രാക്ടറിന്‍റെ ചളി കഴുകി കൊടുത്തു. വലിയ കന്നാസ് സൈക്കിളിനു പുറകില്‍ വെച്ചുകെട്ടി പമ്പില്‍ നിന്നും ഡീസെല്‍ എത്തിച്ചുകൊടുത്തു. ആഴ്ചയില്‍ കിട്ടുന്ന കൂലിയില്‍ നിന്നും മിച്ചം പിടിച്ചു ചാരായം കൂടി വാങ്ങികൊടുത്തപ്പോള്‍ ഒടുവില്‍ അന്തപ്പന്‍റെ മനസ്സ് അലിഞ്ഞു.
ഒരു ദിനം വിദേശത്തുനിന്നും വന്ന കൊഞ്ഞുമൊയ്തുവിന്‍റെ മകന്‍ ഷെരീഫ് അന്തപ്പനെ തേടി പാടത്തേക്കു വന്നു. പാടത്തിന്‍റെ കരയിലെ തെങ്ങിന്‍ ചുവട്ടില്‍ മദ്യമയക്കത്തില്‍ അന്തപ്പന്‍ ചുരുണ്ടു കിടക്കുമ്പോള്‍ അങ്ങകലെ അവരുടെ ട്രാക്ടര്‍ കണ്ടങ്ങള്‍ ഓരോന്നായ് ഉഴുതു മറിക്കുകയായിരുന്നു.
മുതലാളിയെ കണ്ട് ഞാന്‍ ട്രാക്ടര്‍ നിര്‍ത്തി താഴെയിറങ്ങി. ഒരു ക്ഷമാപണം നാവില്‍ മടിച്ചു നില്‍ക്കുമ്പോള്‍ പുഞ്ചിരിയോടെ ഒരു അഞ്ഞൂറ് രൂപ നോട്ടെടുത്ത് എന്‍റെ കൈയ്യില്‍ വെച്ചുതന്ന് ഷെരീഫ്  പറഞ്ഞു. “ഒരു പാസ്സ്പോര്‍ട്ട് എടുത്തു വെക്കൂ, എത്രയും വേഗം.”


യാത്രയുടെ തുടക്കത്തില്‍ വെളുത്തപുകച്ചുരുള്‍ കൂട്ടങ്ങള്‍ കൊണ്ടുവന്ന കരിയുന്ന മനുഷ്യമാംസത്തിന്‍റെ രൂക്ഷഗന്ധം നാസികയെ വീണ്ടും തൊട്ടുണര്‍ത്തിയപ്പോള്‍ നാണുആശാന്‍ ഒരിക്കല്‍ കൂടി എന്‍റെ കാതില്‍ മന്ത്രിക്കുന്നു. “……………മണ്ണിട്ട്‌ മൂടി അതിന് മുകളില്‍ ഞാനൊരു കല്ലെടുത്തു വെച്ചു.”


പൊള്ളാച്ചിയില്‍ നിന്ന് പശുക്കളേയും അറവു മാടുകളെയും കയറ്റി വരുന്ന ലോറിയില്‍ തലയില്‍ തോര്‍ത്തുമുണ്ട് ചുറ്റി ചുണ്ടില്‍ ബീഡിയും കടിച്ചുപിടിച്ചിരിക്കുന്ന രാജേന്ദ്രന്‍ എന്ന എന്‍റെ അച്ഛന്‍റെ ചിത്രം ഒരഞ്ചാം ക്ലാസുകാരന്‍റെ അവ്യക്തമായ ഓര്‍മ്മകളില്‍ ഇന്നും എന്‍റെ മനസ്സില്‍ ഉണ്ട്.

ചന്തയില്‍ മദ്യപിച്ചു അടിയുണ്ടാക്കിയ രാജേന്ദ്രനെ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ച വാര്‍ത്ത മീന്‍കാരി സരസുവാണ് അമ്മയുടെ കാതില്‍ എത്തിച്ചത്. അന്നുരാത്രിയും പതിവുപോലെ അച്ഛന്‍ വീട്ടില്‍ വന്നു. തിണ്ണയില്‍ കിടന്നുറങ്ങി. പുലരും മുന്‍പേ എഴുന്നേറ്റു പോകുകയും ചെയ്തു. പിന്നീട് ഇന്നുവരെ ഞാന്‍ എന്‍റെ അച്ഛനെ കണ്ടീട്ടില്ല., അമ്മയും. എത്തിപ്പെടുന്ന ദേശങ്ങളില്‍ അന്തിക്കൂട്ടിനു ഭവനങ്ങള്‍ കണ്ടെത്തിയിരുന്ന അച്ഛന്‍റെ തിരിച്ചുവരവ്‌ എന്‍റെ അമ്മയും ആഗ്രഹിച്ചു കാണില്ല.
ആഴ്ച രണ്ടു കഴിഞ്ഞതിനു ശേഷം വീണ്ടും മീന്‍കാരി സരസു അമ്മയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഇത്തവണ കഴിഞ്ഞ സംഭവത്തിന്‍റെ തുടര്‍ച്ചയാണ് അവര്‍ക്ക് അമ്മയോട് കൈമാറുവാന്‍ ഉണ്ടായിരുന്നത്. പോലീസ് സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങിയ രാജേന്ദ്രന്‍ നേരെ അവതരിച്ചത് കാര്‍ത്ത്യയനിയുടെ കൂരയുടെ മുമ്പില്‍ ആയിരുന്നു. അന്നോളം അപരിചിതമായ അച്ഛന്‍റെ വിശ്വരൂപം കണ്ട് അന്ന് നാട് ഞെട്ടിവിറച്ചു.

“നാളെ ഞാന്‍ വരും ഈ നേരത്ത്. മോളേ എന്‍റെ കൂടെ ഇറക്കി വിട്ടോണം. അനുവാദം  ചോദിക്കാന്‍ അവള്‍ക്ക് തന്തയൊന്നുമില്ലല്ലോ.? വിട്ടില്ലങ്കില്‍ അമ്മയേയും മോളെയും ഈ കൂരയിലിട്ടു കത്തിക്കും.., രാജേന്ദ്രനാ പറയുന്നത്.”


രക്തചാലു വീഴ്ത്തി ചക്രവാള സൂര്യന്‍ ഇരുളിന്‍റെ ദുഃഖകയത്തിലേക്ക് നൂഴ്ന്നിറങ്ങുന്നു. കണ്ണീരില്‍ നനയാന്‍ ആകാശത്ത് ഒരു മഴമേഘം പോലും കാണുന്നില്ല. എന്‍റെ യാത്ര ഇവിടെ അവസാനിക്കുന്നു. പാടമദ്ധ്യത്തില്‍ ഇഞ്ചപ്പുല്‍കൂട്ടത്താല്‍ ചുറ്റപ്പെട്ട വറ്റി വരണ്ടു കിടക്കുന്ന നരിക്കുഴി. ചുറ്റും ഒന്നു കണ്ണോടിച്ചു. ഇവിടെ എവിടെയാണ് നാണുആശാന്‍ എടുത്തു വെച്ച ആ വലിയ കല്ല്‌? കണ്ണുകള്‍ ആ വലിയ കുളത്തിന്‍റെ മുക്കിലും മൂലയിലും തിരഞ്ഞു. പ്രതീക്ഷയുടെ ഒരു തരിമ്പുപോലും അവശേഷിക്കുന്നില്ല, എങ്കിലും അവസാന നിമിഷത്തില്‍ പോലും നാണുആശാന്‍റെ വാക്കുകളെ വെറും വാക്കായി തള്ളിക്കളയാന്‍ എന്തോ മനസ്സനുവദിക്കുന്നില്ല. ഉള്ളില്‍ ഇരുന്ന് ആരോ പറയുന്നു പോലെ.., ഇവിടെ എവിടെയോ ആ കല്ല്‌ ഉണ്ട്.


കട്ടവിണ്ടു കിടക്കുന്ന കുഴിയുടെ ഒത്ത മദ്ധ്യത്തില്‍ അല്പം ജലസാന്നിധ്യം അറിയിച്ചു കൊണ്ട് ചളികെട്ടിക്കിടക്കുന്നു. അതിനു ചുറ്റും ഏതാനും ചേരക്കൊഴികള്‍ കൂടണയും മുന്‍പേ വിശപ്പകറ്റാനുള്ള കാത്തിരിപ്പിലാണ്. പാദങ്ങള്‍ അമരുമ്പോള്‍ താഴ്ന്നുപോകുന്ന കട്ടകളില്‍ മെല്ലെ ചവിട്ടി ഞാന്‍ കുഴിയുടെ മദ്ധ്യത്തിലേക്ക് നടന്നു. ചേരക്കോഴികള്‍ ചിറകടിച്ചുയര്‍ന്നു.
ചതുപ്പിന്‍റെ ആഴം കൂടുന്നു. കാലുകള്‍ മുട്ടോളം ചെളിയില്‍ താഴ്ന്നുപോകാന്‍ തുടങ്ങി. ഇനി എവിടെയാണ് ഞാന്‍ തിരയേണ്ടത് ? എന്‍റെ പ്രതീക്ഷയും അസ്തമിക്കുകയാണോ..? അന്തിയില്‍ ചേക്കേറുന്ന പക്ഷികൂട്ടങ്ങള്‍ തലക്ക് മുകളിലൂടെ പറന്നുനീങ്ങുന്നു. തിരിച്ചു നടക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്. യാത്രയുടെ തുടക്കം മുതല്‍ എന്നെ പിന്തുടര്‍ന്ന പേരറിയാത്ത ആ വയല്‍ പക്ഷിയുടെ കരച്ചില്‍ ഇപ്പോള്‍ എനിക്ക് ഉച്ചത്തില്‍ കേള്‍ക്കാം. ഈ പക്ഷിക്ക് ഇതെന്തുപറ്റി.? നിനക്കും കൂടണയേണ്ടേ. ?

എന്‍റെ കണ്ണുകള്‍ക്ക് ആശ്ച്ചര്യമേകി തലയ്ക്കു മുകളില്‍ വട്ടമിട്ടു പറന്നിരുന്ന ആ പക്ഷി ചെളികെട്ടികിടക്കുന്ന ജലപാടക്ക് മീതെ പറന്നിറങ്ങി..  വെള്ളത്തിനു 
മീതെ ആ പക്ഷിക്ക് ഇരിക്കാന്‍ കഴിയുന്നതെങ്ങിനെ?

അവിശ്വസനീയമായ ആ കാഴ്ചയില്‍ എന്‍റെ നെഞ്ചൊന്നു പിടഞ്ഞു. ചെളിയുടെ ആഴം വകവെക്കാതെ എന്‍റെ കാലുകള്‍ മുന്നോട്ട് നീങ്ങി. വയല്‍ക്കിളി ചിറകടിച്ചകന്നു. ചെളിയില്‍ താഴ്‌ന്നുകിടക്കുന്ന വലിയ ഒരു പാറകഷ്ണത്തിന്‍റെ അഗ്രഭാഗം ഇനിക്കിപ്പോള്‍ ദൃശ്യമാണ്.


ഇതാണ് ആ കല്ല്‌. നാണുആശാന്‍ മുകളില്‍ എടുത്തുവെച്ച ആ കല്ല്‌. എന്‍റെ കൈകാലുകള്‍ തളരുന്നു. തൊണ്ട വരളുന്നു. ചുട്ടുപൊള്ളുന്ന ദേഹം വിയര്‍പ്പുതുള്ളികള്‍ കൊണ്ട് നിറയുന്നു. പടിഞ്ഞാറ് ചക്രവാളത്തില്‍ തിളങ്ങുന്ന ശുക്രനക്ഷത്രത്തെ സാക്ഷിനിര്‍ത്തി വിറയാര്‍ന്ന വിരലുകള്‍ നീട്ടി വലതു കരതലം ഞാന്‍ ആ പാറയുടെ മുകളില്‍ വെച്ചു. ജനിമൃതികളില്‍ വേരറ്റ ബീജാക്ഷരത്തിന്‍റെ രേണുക്കള്‍ വിരല്‍ തുമ്പിലൂടെ പടര്‍ന്നുകയറി ശരീരത്തിന്‍റെ ഓരോ അണുവിലും തൊട്ടുണര്‍ത്തുന്നു. ഇനി എനിക്ക് തിരിച്ചു നടക്കാം...
***************************************************












modhan kattoor



--------------------------

Sunday, July 19, 2015

കിളി വിലാപം




കൂട്ടിലടച്ചിട്ടതെന്തിനെന്നെ, നിന്നെ-
കേട്ടുപഠിച്ചതേറ്റു ചൊല്ലുവാനോ .?

കൊച്ചുമരപൊത്തില്‍ നഞ്ചുപൈതങ്ങള്‍ തന്‍-
കൂട്ടകരച്ചിലെന്‍ കാതില്‍ മുഴങ്ങുന്നു.

വിട്ടയക്കുമോ ഈ കൂട്ടില്‍ നിന്നെന്നെ നീ -
ആ ചെങ്കദളിക്കുല ഞാന്‍ കൊത്തിപ്പറിക്കട്ടെ.

എങ്കിലും എനിക്കിന്നു പറക്കുവാനാകുമോ-
എന്‍ പൂഞ്ചിറകില്‍ നിന്നും ചോര കിനിയവേ.

ട്രെൻഡ്

  അരുതെന്ന് പറ ഞങ്ങൾ ചെയ്തിരിക്കും. കയ്പെന്നു പറ ഞങ്ങൾ രുചിച്ചിരിക്കും. പൊള്ളും എന്നു പറ ഞങ്ങൾ പുണർന്നിരിക്കും. ദുഷ്ടൻ എന്നു പറ ഞങ്ങൾ കൂട്ട്...